Sunday, 25 August 2013

അനാഥാലയ അധികൃതരുടെ ഒത്താശയോടെ അറബിക്കല്യാണം


കോഴിക്കോട്: അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെ കോഴിക്കോട്ട് അറബിക്കല്യാണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അറബിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. അറബിയും കൂട്ടരും വിവിധ സ്ഥലങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. യുഎഇ പൗരത്വമുള്ള വരന്‍ വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷം വിദേശത്തേക്ക് മുങ്ങി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു.
കോഴിക്കോട് സിയസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞ പതിനേഴുകാരിയെയാണ് ജൂണ്‍ പതിമൂന്നിന് നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചത്. ജാസി മുഹമ്മദ് അബ്ദുള്‍ കരിം എന്ന യുഎഇ പൗരത്വമുള്ള 28കാരനായിരുന്നു വരന്‍. ഇയാളുടെ അമ്മ കോഴിക്കോട് സ്വദേശിയാണ്. ഈ വിവാഹം നടന്നാല്‍ അനാഥാലയത്തിന് ഗുണമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത്.
വിവാഹം ചെയ്തയാള്‍ മൂന്ന് ആഴ്ചയ്ക്കു ശേഷം വിദേശത്തേക്കു മടങ്ങി. ഇതിനിടെ മറ്റു പുരുഷന്മാര്‍ക്കൊപ്പം ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പെണ്‍കുട്ടി പറഞ്ഞു. കുമരകത്തും റിസോര്‍ട്ടുകളിലും വീട്ടിലും വെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.
വിവാഹം ചെയ്തയാള്‍ വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു. അറബി തിരിച്ചുവരുമ്പോള്‍ കൂടെപോകാമെന്ന് പറഞ്ഞാണ് തിരിച്ചുകൊണ്ടുവന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ ഉത്തരവാദിത്തം അവരുടെ കുടുംബത്തിനാണെന്ന് കോഴിക്കോട്ടെ അനാഥാലയം അധികൃതര്‍ വ്യക്തമാക്കി. വരന്റെ മാതാവ് കോഴിക്കോട്ടുകാരി ആയതിനാലാണ് വിവാഹം നടത്തിയതെന്നും സെക്രട്ടറി വിശദീകരിച്ചു.

No comments:

Post a Comment